2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

ശാന്തി

ആല്‍ത്തറ: ശാന്തി

അടുത്തിടെ ആല്‍ത്തറയില്‍ എഴുതിയ ഒരു അനുഭവക്കുറിപ്പിന്റെ ലിങ്ക് ഒരു അക്കൌണ്ടബിലിറ്റിക്കായി ഇവിടെ ചേര്‍ക്കുന്നു. വായിച്ചവര്‍ സദയം ക്ഷമിക്കുക.

2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

കാമം

കുറുകെക്കെട്ടിയ ചൂടിക്കയറില്‍ തൂങ്ങുന്ന വിയര്‍പ്പുനാറ്റങ്ങള്‍ക്ക് കീഴെ ചെറുമനെയും കാത്ത് ചെറുമിയിരുന്നു. ചെറുമക്കുടിയുടെ മണ്‍ചുമരും ചാരിയുള്ള കാത്തിരിപ്പില്‍ മുകളില്‍ തൂങ്ങുന്ന കുട്ടിത്തോര്‍ത്തിന്റെ ഗന്ധങ്ങളിലൂടെ ചെറുമി ചെറുമനെ അറിയാന്‍ ശ്രമിക്കയായിരുന്നു. അതില്‍നിന്നിറങ്ങിവന്ന ഗന്ധങ്ങളോരോന്നും ചെറുമനെപറ്റി ഒന്നൊന്ന് അവളോടു പറഞ്ഞുകൊടുത്തു. അയാള്‍ പോയ വഴികളെപറ്റി, കൂടിയ ചെങ്ങാത്തങ്ങളെപറ്റി, കുളിച്ച കുളങ്ങളെപറ്റി, അങ്ങനെ ഓരോന്നും. ഒടുക്കം തോര്‍ത്തിന്റെ അവിടവിടെയുള്ള ദ്വാരങ്ങളിലൂടെ ചെറുമന്റെ പുരുഷഗന്ധം താഴേക്കിഴഞ്ഞുവന്നു. മുലക്കച്ചയുടെ മുകളിലൂടെയും ഒറ്റമുണ്ടിന്റെ വിടവിലൂടെയും തന്റെ രഹസ്യങ്ങളിലേക്ക് അത് നുഴഞ്ഞു കയറിയിട്ടെന്ന പോലെ ചെറുമി ഇക്കിളിപ്പെട്ടു, എന്നിട്ട് പനമ്പായയുടെ അറ്റത്തുകിടന്നിരുന്ന പഴയ തലയണയെനോക്കി ചിരിച്ചു. ചെറുമന്റെ വായില്‍നിന്നൊലിച്ചിറങ്ങിയ കീലപ്പൊട്ടുകള്‍ നിറഞ്ഞ തലയണയുണ്ടാക്കിയ അറപ്പും വെറുപ്പും എവിടെപ്പോയെന്ന് ചെറുമി ഒട്ടും അത്ഭുതപ്പെട്ടില്ല. പകരം ഒരു കിടാവിനെപ്പോലെ കീലയൊലിപ്പിച്ച് ഉറങ്ങുന്ന ചെറുമനായിരുന്നു അവളുടെ മനസ്സില്‍.

കഴിഞ്ഞ പുഞ്ചക്ക് ഞാറു നടാന്‍വന്ന ചെറുമിയുടെ തള്ള കണ്ടതാണയാളെ. ഞാറുനടുന്നതിന്റെ താഴേക്കണ്ടം ഉഴുതുമറിക്കുന്ന പേശീബലത്തെ അവരങ്ങനെ നോക്കിനിന്നു. മടതുറന്ന് വെള്ളം നിറച്ച കണ്ടത്തില്‍ രണ്ടു മൂരിക്കുട്ടന്മാരോടൊപ്പം ചെറുമനങ്ങനെ തിമര്‍ക്കുന്നത് അവരുമാത്രമല്ല കൊയ്ത്തിനിറങ്ങിയ ചെറുമികളത്രയും നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഉഴവുപലകമേല്‍ നിന്ന് ചാഞ്ഞും ചരിഞ്ഞും കണ്ടം പൂട്ടിയ ചെറുമനോടൊപ്പം ഞാറുനടുന്ന ചെറുമികള്‍ ചാഞ്ഞും ചരിഞ്ഞും കൊണ്ടിരുന്നു. തൂങ്ങിയ മുലകളുള്ള മൂത്തചെറുമിമാര്‍ അന്ന്‌ ചെറുമക്കരുത്തിനെപറ്റിയുള്ള പഴയപാട്ടുകള്‍ ഓര്‍മ ചികഞ്ഞെടുത്ത്‌ പാടി. അത്‌ കേട്ട് വാല്യക്കാരുചെറുമികള്‍ നാണിച്ചു ചിരിച്ചു.

അയാളാകട്ടെ ഇതൊന്നുമറിയാതെ മൂരികളോടൊപ്പം കണ്ടത്തില്‍ മദിക്കുകയായിരുന്നു. അയാളങ്ങനെയാണ്, മൂരികളോടൊപ്പം കണ്ടത്തിലിറങ്ങിയാല്‍ പിന്നെ ഒന്നും കാണുകയോ കേള്‍ക്കുകയോ ഇല്ല. അത്രക്കു ശ്രദ്ധയാണ്‌ ചെറുമന്‌, അതിനയാള്‍ ഉഴുവുകയല്ല, അറിയുകയാണ്, മൂരികളേയും മണ്ണിനേയും, അവരുടെ ഓരോ താളത്തേയും കിതപ്പിനേയും.

വരിയുടച്ച മൂരികള്‍ കാമിക്കുന്നതും ഭോഗിക്കുന്നതും കണ്ടത്തെയാണ്. അവറ്റകളുടെ കരുത്തുറ്റ കാലുകള്‍ കണ്ടത്തെ തൊടുന്ന നിമിഷം തന്നെ മണ്ണിന്റെ കുളിരും ഇക്കിളികളും ചെറുമനു കേള്‍ക്കാം. പിന്നെ ആര്‍ത്തിയോടെ ഉള്ള ഒരു പ്രാപിക്കലാണ്, കുതിച്ചും കിതച്ചും കണ്ടത്തിന്റെ ഓരോ ഇഞ്ചിലും മൂരിയുടെ കാലുകള്‍ പതിക്കുന്നു. ഉയര്‍ന്നും, താഴ്ന്നും, ഇളകിയും കണ്ടം മൂരിക്കുപാകത്തിനു നിന്നുകൊടുക്കുന്നു. ഒടുക്കം ഓരോ രോമകൂപങ്ങളിലൂടെയും മൂരി കണ്ടത്തിലേക്ക് സ്ഖലനം ചെയ്യുന്നതുവരെ ഒരു കൂട്ടികൊടുപ്പുകാരനെപ്പോലെ, കണ്ടത്തിന്റെ നഗ്നത കണ്ടില്ലെന്നു നടിച്ച്, എന്നാല്‍ എല്ലാമറിഞ്ഞ്‌ ചെറുമനും കൂടെ നടക്കും. കണ്ടത്തിന്റെ ഓരോ കിതപ്പിന്റെയും മനസ്സറിഞ്ഞ്, അതിനോക്കം കലപ്പ താഴ്ത്തിയും തലോടിയും, കണ്ടം മതിയെന്നു പറയുംവരെ.

അങ്ങനെയുള്ള ചെറുമനോടാണ്‌ ചെറുമിതള്ള കല്യാണക്കാര്യം പറഞ്ഞയക്കുന്നത്‌. പിറ്റേന്നുതന്നെ എണ്ണതേച്ച്‌ കുളിച്ച്‌, മുടി പറ്റിച്ചീകി, വെള്ളമുണ്ടുമുടുത്ത്‌ ചെറുമന്‍ വന്നു പെണ്ണുകണ്ടു. തലയും മുലയുമുയര്‍ത്തി ചെറുമനു കാണാനായി നിന്നുകൊടുത്ത ചെറുമിയെ അയാള്‍ കണ്ണുകൊണ്ട് ഉഴുതുമറിച്ചു. ഇക്കിളിപ്പെടാതിരിക്കാന്‍ ചെറുമിയാകട്ടെ കണ്ണടച്ച് കീഴ്ച്ചുണ്ടുകടിച്ചു നിന്നു. കണ്ണടച്ചിരുന്ന ചെറുമിയും, ചെറുമിയെ നോക്കിക്കൊണ്ടിരുന്ന ചെറുമനുമറിഞ്ഞില്ലെങ്കിലും നേരം അതിന്റെ സമയത്തിനിരുട്ടി. കാത്തുകാത്തിരുന്ന്‌ ഫലമില്ലെന്നായ തള്ളച്ചെറുമി മുരടനക്കിയപ്പോഴാണ്‌ ചെറുമന്‌ പോകണമെന്ന കാര്യം ഓര്‍മ്മ വന്നതു തന്നെ.

മൂന്നിന്റന്ന്‌ വിവരം പറഞ്ഞറിയിക്കാമെന്ന തള്ളച്ചെറുമിയുടെ വാക്കിന്‍ പുറത്ത് കുടിയിലേക്കയാള്‍ മടങ്ങിയില്ല. തിന്നാനും കുടിക്കാനുമില്ലാതെയിരിക്കുന്ന മൂരിക്കുട്ടന്‍മാരെയും ഓര്‍ത്തില്ല. പകരം പനങ്കള്ള്‌ വാങ്ങിക്കുടിച്ച് കൂട്ടും കൂടി ചെറുമിക്കുടിക്കു ചുറ്റും ചുറ്റിനടന്നു. ഒറ്റക്കിരുന്ന് ചെറുമിയുടെ അരയും മുലയും സ്വപ്നം കണ്ടു. കാലത്ത് ചെറുമി കുളിക്കുന്ന തോട്ടിനു ചുറ്റും പാത്തു നടന്നു.

പെണ്ണുകാണാന്‍ പോയ ചെറുമന്‍ മൂന്നാംനാള്‍ വൈകിട്ടു കുടിയില്‍ വന്നു കയറുന്നത്‌ ചെറുമിയുമായാണ്. കുടിയുടെ സ്വകാര്യതയിലെത്തിയപാടെ അവളെ പനമ്പായയിലേക്ക് മറിച്ചിട്ട ചെറുമനെ അവള്‍ തെരുതെരെ ഉമ്മവച്ചു. ചേലയുടെ മറവില്ലാതെ ചെറുമന്‍ ചെറുമിയെ കണ്ടു, അവളുടെ ചൂടറിഞ്ഞു. ചെറുമിയുടെ തുടയും മുലയും തഴുകിയപ്പോള്‍ ചെറുമനു മദപ്പാടുണ്ടായി. മദപ്പാടിന്റെ തിരിച്ചറിവില്‍ പിണഞ്ഞിരുന്ന ചെറുമിയുടെ കാലുകള്‍ കുടഞ്ഞെറിഞ്ഞ് കലപ്പയുമായി ചെറുമന്‍ കണ്ടത്തിലേക്ക്‌ പാഞ്ഞപ്പോള്‍ കുടിയില്‍ ചെറുമിയും ചെറുമന്റെ ഗന്ധങ്ങളും തനിച്ചായി.

വരിയുടക്കപ്പെടുന്നത്‌ ഉഴവുമാടുമാത്രമല്ല ഉഴവനും കൂടിയാണെന്ന തിരിച്ചറിവില്‍ നിലവിളിക്കുകയായിരുന്നു ചെറുമനന്നേരം.