2008, ഡിസംബർ 30, ചൊവ്വാഴ്ച

ഒന്ന്, രണ്ട്...

"മൂന്ന്..........."

'അങ്ങോട്ടു മാറി നിന്നൂടെ പൂച്ചേന്ന്‌' ശാരദേടത്തി പൂച്ചയെ കോലായിലേക്ക് തൊഴിച്ചിട്ടു. അതാകട്ടെ ഒരു പരാതിയും ഇല്ലാതെ വീണേടത്തു കിടന്നുകൊണ്ട് നാക്കു നീട്ടി നക്കി കൊണ്ടിരുന്നു. എന്തു തിന്നിട്ടാണീ പൂച്ച ഇങ്ങനെ നാക്കു നക്കുന്നതെന്നു ശാരദേടത്തി പണ്ടൊക്കെ അത്ഭുതപ്പെടാറുണ്ടായിരുന്നു. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്, നാരായണേട്ടന്‍ ശാരദേടത്തിയെ കല്യാണം കഴിച്ചു കൊണ്ടുവന്ന കാലത്ത്. അന്നു പൂച്ച ഇതല്ല, ഇതിന്റെ തള്ളേന്റെ തള്ളേന്റെ തള്ളയോ മറ്റോ ആണ്. പക്ഷെ പൂച്ച എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം. അതിന്റെ തള്ളേന്റെ തള്ളേന്റെ കാലത്തെ ഓര്‍മകളൊക്കെ അതിനുണ്ട്.

കറുകറുത്ത മീന്‍ചട്ടിയിലേക്ക് മത്തി ഊര്‍ത്തിയിട്ടിട്ട് ശാരദേടത്തി കടലാസ് പറമ്പിലേക്ക് എറിഞ്ഞൂ. പൂച്ചയവിടുണ്ട്, ശാരദേടത്തിയുടെ ഊക്കും നോക്കും ഒക്കെ പൂച്ചക്കറിയാം. കടലാസ് കടുകിടമാറാതെ പൂച്ചയുടെ മുന്നില്‍.

"പത്തുറുപ്പികക്ക് നാലുമത്തി....."

പണ്ടൊക്കെ രണ്ടുറുപ്പികക്കാണു പുരയില്‍ മത്തി വാങ്ങിക്കാറ്. 'മത്തി വാരി വാരി' എന്നാണ്‌ മീന്‍കാര്‍ അന്നൊക്കെ പറയാറുതന്നെ. ചില മഴക്കാലത്തൊക്കെ തോനെ ഉണ്ടായിട്ട് ചിലപ്പോള്‍ ഒന്നരാടമൊക്കയേ മത്തി വങ്ങാറുതന്നെ ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ ഈ പൂച്ച മീന്‍കുടലൊന്നും തിന്നൂലാരുന്നു.

കഷണിച്ച മത്തി അടുപ്പത്ത് വച്ച്‌ പുളി പിഴിഞ്ഞൊഴിച്ചിട്ട്, പുളിച്ചണ്ടി ശാരദേടത്തി പറമ്പിലേക്ക് എറിഞ്ഞു.

പൂച്ച അനങ്ങിയില്ല. അതു പുളിച്ചണ്ടിയാണെന്ന്‌ അതിനറിയാം.

പണ്ടൊക്കെ ഇങ്ങനെ പുളിയെറിയുമ്പം ഓടിപ്പോയി നോക്കാറുണ്ടായിരുന്നൂ, പൂച്ച. പണ്ടെന്നു വച്ചാ പണ്ട് നാരാണേട്ടന്‍ പൂച്ചയെ സഞ്ചീലിട്ട്‌ കൊണ്ടുവന്നകാലത്ത്. അന്നീ നാരാണേട്ടനും ശാരദേടത്തിയും അല്ല. അവരുടെ തള്ളേന്റെ തള്ളേന്റെ തള്ളയോ മറ്റോ ആണ്. പക്ഷെ എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം.

കനലിളക്കിയിട്ട്, ഒരു മട്ടലുകഷണം കൂടി അടുപ്പിലേയ്ക്കു തള്ളി വച്ച്‌, രണ്ട് ഊത്തും കൂടി ഊതി ശാരദേടത്തി പുറത്തേക്കിറങ്ങി. മത്തി വേകുമ്പം അടുപ്പുകെട്ടോളും, അതടുപ്പിനറിയാം.

പൂച്ച അപ്പോളെക്കും ചകിരികുണ്ടക്കടുത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ശാരദേടത്തി ചൂടി പിരിക്കുമ്പം ചന്തി ചാരി പൂച്ച അങ്ങനെ ഇരിക്കും. പൂച്ചക്കു വല്യസുഖമുണ്ടായിട്ടൊന്നുമല്ല, ശാരദേടത്തിക്കൊരു സുഖമല്ലേന്നിരിക്കുന്നു പൂച്ച.

ആദ്യമൊക്കെ തൊണ്ടു തല്ലിയാണ്‌ ശാരദേടത്തി ചകിരി ഉണ്ടാക്കിയിരുന്നത്, പറമ്പീന്നും അയല്‍പക്കത്തുനിന്നുമൊക്കെ വലിക്കുന്ന തേങ്ങയുടെ തൊണ്ടു കിട്ടുമായിരുന്നു. പറമ്പിലെ തെങ്ങൊക്കെ മണ്ടവീണുപോയി. അയല്‍പക്കക്കാരൊക്കെ പൊതിച്ചതേങ്ങ പീടികേന്നു വാങ്ങും. ഇപ്പം ഒരു കൊണ്ടോട്ടിക്കാരന്‍ മാപ്പളയുടെ കയ്യീന്നാണ്‌ ചകിരി വാങ്ങുന്നത്‌. മാസത്തിലൊരിക്കല്‍ ഓട്ടോറിക്ഷയില്‌ ചേരിക്കുണ്ട ഇറക്കീട്ടുപോകും. പിന്നെ ഓനു തോന്നുമ്പം വരും ചൂടി മേടിക്കാന്‍. ഓനാനെങ്കില്‍ തോനെ വേണ്ടാ താനും, ചിലവാവൂലാന്ന് പറഞ്ഞിട്ട് ചിലപ്പം പാതി വെച്ചിട്ടും പോകും.

ശാരദേടത്തി പഴയ രണ്ടു വസ്തിയില്‍ ചോറും കൂട്ടാനും മേശപ്പുറത്തെത്തിക്കുമ്പോഴേക്കും കാലിളകുന്ന മേശക്കീഴില്‍ പൂച്ച സ്ഥാനം പിടിച്ചു. ശാരദേടത്തിയെ ചൂടി പിരിക്കാന്‍ വിട്ടേച്ച് പൂച്ച കൂട്ടാന്റെ വയറിനെ കാത്തിരുന്നു. "ഈ മീന്‍കൂട്ടാന്‍ മാത്രമേ ഉള്ളൂ?, എനിക്ക്വേണ്ട ചോറ്" എന്നു കോപിച്ച ശബ്ദം പടിയിറങ്ങുന്നത് വരെ.

ദേഷ്യമോ വിഷമമോ ഒക്കെ വന്നെങ്കിലും ശാരദേടത്തി ഒന്നും മിണ്ടാതെ വസ്തികളും എടുത്തു അടുക്കളയിലേക്കു നടക്കുമ്പോള്‍, പൂച്ച മുതുകുവളച്ച് തയാറായി ശാരദേടത്തിയുടെ വഴിയില്‍ നിന്നു.

"നാല്‌..........."

26 അഭിപ്രായങ്ങൾ:

ചങ്കരന്‍ പറഞ്ഞു...

മത്തി വേകുമ്പം അടുപ്പുകെട്ടോളും, അതടുപ്പിനറിയാം.

vadavosky പറഞ്ഞു...

വളരെ നന്നായി എഴുതിയിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍

കാര്‍വര്‍ണം പറഞ്ഞു...

nice work..........

കാപ്പിലാന്‍ പറഞ്ഞു...

വൈഗ എഴുതിയതിനു ശേഷം ഇത്രേം താമസിച്ചതെന്തേ എന്ന് ചിന്തിച്ചു .അല്ലേല്‍ തന്നെ ചിന്തിയ്ക്കാന്‍ എന്തിരിക്കുന്നു .സമയമാകുമ്പോള്‍ ചങ്കരനു അറിയാം സമയമായീന്ന് .പണ്ടൊങ്ങും ഇങ്ങനെയായിരുന്നില്ല സമയാസമയം എഴുതുമായിരുന്നു .

ഓടോ ..കഥയറിഞ്ഞു ,കഥ വായിച്ചു .അടുത്തത് വേഗം പോന്നോട്ടെ ..എന്തേ ?

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ശാരദേടത്തീനേം ഏടത്തീടെ പൂച്ചേനേം നല്ല ഇഷ്ടായി.അപ്പോൾ അടുത്ത കഥ എപ്പോളാ ? വേഗം വേഗം ആവട്ടേന്നേ !

പൊറാടത്ത് പറഞ്ഞു...

...അന്നീ നാരാണേട്ടനും ശാരദേടത്തിയും അല്ല. അവരുടെ തള്ളേന്റെ തള്ളേന്റെ തള്ളയോ മറ്റോ ആണ്. പക്ഷെ എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം...

രസകരമായി എഴുതിയിരിയ്ക്കുന്നു.. അഭിനന്ദനങ്ങൾ..

Typist | എഴുത്തുകാരി പറഞ്ഞു...

‘പണ്ടത്തെ പൂച്ചേം അല്ലാ, പണ്ടത്തെ ശരദേടത്തീം അല്ലാ, എല്ലാം ഒന്നു തന്നെ ചത്തു ചത്തു ജനിക്കുന്നൂന്നു മാത്രം.‘
അസ്സലായിട്ടുണ്ട്‌.

തറവാടി പറഞ്ഞു...

ഇഷ്ടമുള്ള എഴുത്ത്

പുതുവത്സരാശംസകള്‍.:)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഏട്ടത്തിയെയുമ് പൂച്ചയെയും ഇഷ്ടമായി കൊച്ചിന്റെ അച്ഛാ...
പുതുവത്സരാശംസകള്‍....!!

ശ്രീവല്ലഭന്‍. പറഞ്ഞു...

:-)

ഗുപ്തന്‍ പറഞ്ഞു...

ചങ്കരാ കഥയെഴുത്ത് വളരെ നന്നാവുന്നുണ്ട്..അഭിനന്ദനങ്ങള്‍

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഇതു വായിക്കുമ്പൊ തോന്നും ചങ്കരാ ഇതല്ലെ നിന്റെ വഴീന്ന്
അതല്ല കവിത വായിക്കുമ്പൊ തോന്നും അതാണ് നിന്റെ വയീന്ന്..
പിന്നെ തോന്നും അതും ഇതും ഒന്നെന്നെന്ന്....
ഒരു ക്ലാസ്സികല്‍ ഫ്രെയിം മാഷേ...സമ്മതിച്ചിരിക്കുന്നു...

നിറസമൃദ്ധമായ നവവല്‍സരം ആശംസിക്കുന്നു....
ഹൃദയപൂര്‍‌വ്വം...

smitha adharsh പറഞ്ഞു...

ഇഷ്ടപ്പെട്ടു...നന്നായിരിക്കുന്നു.

സുശീല്‍ കുമാര്‍ പറഞ്ഞു...

ഇതു കൊള്ളാമല്ലോ ചങ്കരാ.

ചങ്കരന്‍ പറഞ്ഞു...

vadavosky കാര്‍വര്‍ണം വളരേ നന്ദി.
കാപ്പിലാന്‍ മുതലാളീ നന്ദി, ആദ്യകഥയിലെ വൈഗ ആരാണെന്നു ചോദിച്ചുംകൊണ്ട് ഭാര്യ തല്ലിഒടിച്ച കൈ ഒന്നു നേരെആയി കിട്ടണ്ടെ.

കാന്താരിക്കുട്ടി, പൊറാടത്ത്, എഴുത്തുകാരി എമ്പാടും നന്ദി.
തറവാടി, പകല്‍കിനാവന്‍,ശ്രീവല്ലഭന്‍ ഗുപ്തന്‍, സ്മിത വളരെ വളരെ നന്ദി.
രണ്‍ജിത് വളരെ വളരെ നന്ദി.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

"അവരുടെ തള്ളേന്റെ തള്ളേന്റെ തള്ളയോ മറ്റോ ആണ്. പക്ഷെ എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം."
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!

siva // ശിവ പറഞ്ഞു...

സോ നൈസ് ഐഡിയാ.....ഞാന്‍ ഇപ്പോഴും ആലോചിക്കുന്നത് ആ വരികളാ.....”പക്ഷെ എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം.“ സോ സൂപ്പര്‍....

ചങ്കരന്‍ പറഞ്ഞു...

സുശീലേട്ടാ തേങ്ക്സ് :)
ജിതേന്ദ്രകുമാര്‍, ശിവ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.

ഗീത പറഞ്ഞു...

ശാരദേടത്തീ, ആ പൂച്ചേനെ ഇങ്ങനെ കാലുകൊണ്ടൊക്കെ തൊഴിച്ചിടണത് പാവമല്ലേ?
നല്ല സ്നേഹോള്ള ജീവിയല്ലേ പൂച്ച? കണ്ടില്ലേ, അതിന് വല്യ സുഖോന്നും ഇല്ലെങ്കിലും ശാരദേടത്തി സുഖിച്ചോട്ടേന്നും കരുതി വന്ന്‌ ചാരി നിക്കണത്....

കഥ ഇഷ്ടായീ‍ീ‍ീ‍ീ‍ീ
പ്രത്യേകിച്ചും പൂച്ചക്കഥയായതുകൊണ്ട്...
പൂച്ചകളെ എനിക്ക് പങ്കര ഇഷ്ടാ.........

മാണിക്യം പറഞ്ഞു...

പൂച്ചയെ തൊഴിച്ച് മാറ്റുമ്പോലെ
എതിരെ വരുന്ന ഒരോ പ്രശ്നങ്ങളേയും
ഒന്ന് രണ്ട് മൂന്ന് ...പിന്നെ നാല് എന്ന് തൊഴിച്ചു മാറ്റിഎല്ലാശാരദേടത്തിമാരും ഒരോ ദിവസവും പിന്നിടുന്നു... തൊഴി കൊള്ളുന്ന കൊണ്ട് പൂച്ച തിരികെ വരാതിരിക്കുന്നില്ല - പ്രശ്നങ്ങളും!
“ പക്ഷെ പൂച്ച എല്ലാം ഒന്നു തന്നെ,
ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം. ”

പ്രശ്നങ്ങള്‍ ഒരിക്കലും ചാവുന്നും ഇല്ല ..

നിരക്ഷരൻ പറഞ്ഞു...

"പക്ഷെ എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം." പൂച്ചടേം മനുഷ്യന്റേം കാര്യത്തിലെ ആ സത്യമാണീ കഥയുടെ കാതല്‍.

ഒന്ന്, രണ്ട്, മൂന്ന്, നാല്...

ഇത കൈയ്യടിയാണ് കേട്ടോ :) :)

hi പറഞ്ഞു...

എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം :) :) ishtamaayi :)

Siji പറഞ്ഞു...

ബ്ലോഗ്‌subscribe ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിതന്നുകൂടെ.

ചങ്കരന്‍ പറഞ്ഞു...

സിജി, തീര്‍ച്ചയായും സബ്സ്ക്രൈബ് ചെയ്യാനുള്ള സൌകര്യം ഉണ്ടാക്കാം. അതിനുള്ള ആവശ്യം ആര്‍ക്കെങ്കിലും തോന്നുമെന്ന് സ്വപ്നേപി നിരൂപിച്ചില്ല :)

നന്ദി.

NRP പറഞ്ഞു...

പുതിയാ‍ാഖ്യാനരീതി കൊള്ളാം


കമന്റിനു നന്ദി.

രാജന്‍ വെങ്ങര പറഞ്ഞു...

ഒന്നു രണ്ടു കഥകള്‍ വായിച്ചു ..ഇഷ്ടായി, നല്ല ലാളിത്തമൂള്ള ഓമനത്തമാര്‍ന്ന രചനാ രീതി.കഥയിലേക്ക് വായനക്കാരന്റെ മനസ്സിനെ ആവാഹിച്ചെടുക്കാന്‍ പര്യപതമായ ആഖ്യാന രീതി...കഥാപാത്രങ്ങള്‍ രേഖാചിത്രങ്ങളായി മന്‍സ്സില്‍ പതിഞ്ഞ്നില്‍ക്കുന്നു..ഭാവുകങ്ങള്‍..